Saturday, September 26, 2009

വിലാപങ്ങള്‍ക്കപ്പുറം

ചില ചുരുങ്ങിയ വാക്കുകളില്‍ ടി.വി.ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയെ ടാക്സോണമിക്കലായി ചിത്രീകരിക്കാവുന്നതാണ്‌. ഹിന്ദുതീവ്രവാദം, മെയില്‍ ഷൊവനിസം, മതപരമായ യാഥാസ്ഥികത്വം, സങ്കുചിതബോധം, അയഥാര്‍ത്ഥത എന്നിങ്ങനെ ചിരപരിചിതമായ വാക്കുകളില്‍ . ഗുജറാത്ത് കലാപത്തിനു അനന്തരമായ ഒരു പെണ്ണവസ്ഥയിലേയ്ക്ക് ടി.വി.ചന്ദ്രന്റെ ക്യാമറ വളരുന്നതു തീവ്രഹിന്ദുത്വത്തിനെ അതിന്റെ സായുധവും കലാപകരവുമായ വിഷപ്പത്തിമൂലം ഹിന്ദുതീവ്രവാദം എന്നു തീര്‍ച്ചയായും മാറ്റി വിശേഷിപ്പിക്കേണ്ടിവരുന്ന ഇന്ത്യന്‍ അവസ്ഥയുടെ ഭീതിപ്പെടുത്തുന്ന നിഴലില്‍ നിന്നുകൊണ്ടാണ്‌.

ഹിന്ദുതീവ്രവാദം ആദ്യത്തെ ചില സീനുകളിലും കഥാപാത്രങ്ങളുടെ മാനസികവ്യാപരങ്ങളായി ചില ചെറു സീനുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കപ്പെടുന്നുള്ളുവെങ്കിലും അതുപടര്‍ത്തുന്ന നിഴല്‍ സിനിമയിലുടനീളമുണ്ട്. തീവ്രഹിന്ദുത്വം പുലമ്പുന്ന ഒരു ഗുജറാത്ത് കലാപകാരിയെ ചിത്രീകരിക്കുമ്പോള്‍ അയാളുടെ ഭ്രാന്ത് മലയാളത്തിനു അന്യമായ ശബ്ദമായിട്ടുപോലും മനഃപൂര്‍‌വ്വം തന്നെ സബ്‌ടൈറ്റിലുകള്‍ ഒഴിവാക്കിയിട്ടുണ്ട്. സിനിമ സബ്‌ടൈറ്റിലിന്റെ കലയല്ലല്ലോ!

അനന്തരം ക്രൂരമായ പീഢനങ്ങള്‍ക്കിരയാവുന്ന ഒരു പെണ്‍കുട്ടി അതിയാദൃച്ഛികതയോടെ ആണ്‍പോരിമയുടെ കേരളത്തില്‍ രക്ഷപ്പെട്ടെത്തുന്നു എത്തുന്നു. കേരളത്തിലെ ആണ്‍നോട്ടങ്ങള്‍ അതിജീവിക്കുവാന്‍ കഴിഞ്ഞാല്‍ ലോകത്തിലെവിടെയുമുള്ള ആണുങ്ങളുടെ ഇടയിലും ജീവിക്കാമെന്നു ഒരു സുഹൃത്തു പറഞ്ഞതു്‌ ഓര്‍ത്തുപോകുന്നു. സാഹിറയെ കേരളത്തില്‍ ഒരു പുരുഷന്‍ കാണുമ്പോഴെല്ലാം ആദ്യം അവളുടെ വലിയ മാറിടം കാണുന്നു. സാഹിറ എന്ന ടി.വി.ചന്ദ്രന്റെ നായികയുടെ പേര്‌ വെട്ടി നിങ്ങള്‍ ഏതു പേരും എഴുതിക്കൊള്ളുക. മുന്‍പറഞ്ഞ വാക്യം അതിന്റെ ശരിയില്‍ നിലനില്‍ക്കും. സിനിമയുടെ ഒടുക്കമെങ്ങോ സാഹിറയ്ക്കൊരു ഷാള്‍ ഉണ്ടാകുന്നതോടെ അവളുടെ ചുണ്ടുകളിലേയ്ക്ക് പുരുഷന്റെ കാഴ്ച തെറിച്ചുവീഴുന്നുണ്ട്. സിനിമയില്‍ ഒരു പുരുഷന്‍ സാഹിറയെ കാണുന്നതാണ്‌ ആ പുരുഷന്റെ പാത്രസൃഷ്ടിയെന്ന ലളിതമായ സമവാക്യത്തിലാണ്‌ ചിത്രത്തിന്റെ നിര്‍മ്മിതി. പോലീസ് ഓഫീസര്‍ ആദ്യമായി സാഹിറയെ കാണുമ്പോള്‍ നിവര്‍ന്നു കിടക്കുന്ന ഒരു പെണ്ണുടലിനെ സാഹിറയില്‍ ദൃശ്യവല്‍ക്കരിക്കുന്ന സം‌വിധായകന്‍ അടുത്തുവരുന്ന ഒരു സീക്വന്‍സില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഡോക്ടറിന്റെ നോട്ടം കാണിക്കുന്നേയില്ല.

സാഹിറ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുമ്പോള്‍ അവളിലേയ്ക്ക് നോട്ടമെത്താത്ത കേരളത്തിലെ മറ്റു ചില ആണുങ്ങളും സിനിമയില്‍ കാഴ്ചയാവുന്നുണ്ട്. അയഥാര്‍ത്ഥത സ്യൂഡോബുദ്ധിജീവികളില്‍ മദ്യമായി നിറയുന്ന രംഗം ഹാസ്യത്തിലുപരിയായ് വളരുന്നതു മിമിക്രിതാരങ്ങള്‍ അനശ്വരമാക്കിയ ബുദ്ധിജീവി ഇമേജുകള്‍ ആവര്‍ത്തിച്ചു ടി.വി.ചന്ദ്രന്‍ ആ സമൂഹത്തെ പരിഹസിക്കുന്നതുകൊണ്ടുമാത്രമല്ല. ഓരോ പുതിയ മാനുഷിക പ്രശ്നങ്ങളേയും സാമൂഹികരഥം തങ്ങള്‍ തെളിക്കുന്നു എന്ന മിഥ്യാബോധത്തിലിരിക്കുന്ന കേരളീയ പുരുഷന്‍ മദ്യം വീഴ്ത്തി ആഘോഷിക്കുന്നു. അതു മദ്യപിക്കാനുള്ള മറ്റൊരു കാരണം മാത്രമാവുന്നു. ഇതേ മദ്യത്തിന്റെ മറ്റൊരു കാഴ്ചയാണ്‌ വേറെയൊരു സീനില്‍ സദുദ്ദേശ്യത്തോടെ സാഹിറയുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്ന ബിജു മേനോനില്‍ കാണാനാവുന്നതു്‌. മദ്യപിക്കാതെ സമൂഹത്തില്‍ ഇടപെടാന്‍ കഴിയാത്ത രണ്ടു തരം പുരുഷന്മാരുടെ കാഴ്ചകളിലൂടെ ആണ്‍ ഷൊവനിസത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്നുണ്ട് സിനിമ. ഇനിയെങ്ങാനും മദ്യമാണോ കേരളത്തിലെ പുരുഷന്റെ വയാഗ്ര?

പാഠം ഒന്നു്‌ ഒരു വിലാപം എന്ന സിനിമയിലെ വിലാപത്തില്‍ നിന്നും വിലാപങ്ങള്‍ക്കപ്പുറത്തേയ്ക്കെത്തുമ്പോഴും സിനിമയിലെ സാഹിറയുടേതെന്ന പോലെ തോറ്റുപോകുന്ന കുതറിയോട്ടങ്ങളാണ്‌ കേരളത്തിലെ പെണ്‍ മുസ്ലീം ജീവിതം. ആശുപത്രിയില്‍ വച്ച് സാഹിറയെ കാണുന്ന ഒരു രോഗിയുടെ ഭര്‍ത്താവ് അവളെ രണ്ടാമത്തെ ഭാര്യയാക്കിയാല്‍ കൊള്ളാമെന്നു ആശിക്കുന്നുണ്ട്. അയാള്‍ സാഹിറയുടെ വലിയ മാറിടമാണ്‌ അവളെ നോക്കുമ്പോഴെല്ലാം കാണുന്നത്. സിനിമയില്‍ അവളുടെ അച്ഛനോളം പ്രായമുള്ള ഒരാള്‍ അവളെ വിവാഹം കഴിക്കുക തന്നെ ചെയ്യുന്നു. അയാള്‍ നോക്കുമ്പോള്‍ അവള്‍ മാറത്തു തുണിയിട്ടിരുന്നു, അതുകൊണ്ട് അവളുടെ ചുണ്ടാണ്‌ ആദ്യം കണ്ടത്. മുസ്ലീം സമൂഹത്തിന്റെ യാഥാസ്ഥികതയില്‍ ഈ നോട്ടങ്ങള്‍ തികഞ്ഞ ശരിയാവുകയാണ്‌. ഒന്നോ രണ്ടോ പവന്‍ മെഹറിനു ഒരു പെണ്ണ് കെട്ടിപ്പോവും. രൂക്ഷമായ സങ്കുചിതബോധത്തില്‍ ഇതേ സമൂഹം യാഥാസ്ഥിതികതയ്ക്ക് വളക്കൂറുള്ള മണ്ണാവുന്നു.

ഹിന്ദുതീവ്രവാദത്തിന്റെ ഇരയായ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ കഥ എങ്ങനെയാണ്‌ കേരളത്തിലെ മുസ്ലീം സമുദായത്തിലെ സങ്കുചിതാവസ്ഥയ്ക്കു നേരെയുള്ള കടുത്ത വിമര്‍ശനമാകുന്നതു്‌?

കലാപത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിക്കുന്ന പെണ്‍ ഡോക്ടര്‍ , പിന്നീടു്‌ അവളെ സം‌രക്ഷിക്കുന്ന വയസ്സനായ ഒരു കാവല്‍ക്കാരന്‍ എന്നിവര്‍ പഴി കേള്‍ക്കുന്നത് ഒരു മുസ്ലീം പെണ്‍കുട്ടിയെ അവളുടെ മതപരമായ സ്വത്വബോധത്തില്‍ നിന്നും അടര്‍ത്തിയെടുത്തു എന്ന ആക്ഷേപത്തോടെയാണ്‍. ഇസ്ലാമിക് ക്ലര്‍ജികള്‍ രാഷ്ട്രീയ നേട്ടത്തിനു്‌ ഉപയോഗിച്ചേയ്ക്കാവുന്ന ഒരു ആരോപണം എന്ന സാധ്യതയില്‍ മാത്രമല്ല ടി.വി.ചന്ദ്രന്‍ ഇതു പ്രകടിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു 'ഉമ്മ'യും ഇതേ മതപരമായ സ്വത്വബോധത്തെപ്പറ്റി ആശങ്കപ്പെടുന്നുണ്ട്. തെരുവിലെ പുരുഷാധിപത്യത്തില്‍ നിന്നും സാഹിറയെ ഒളിച്ചുകടത്തിപ്പോന്ന് രാധ എന്ന ഹിന്ദുപെണ്‍കുട്ടിയാക്കുന്ന ഗോപാലേട്ടന്‍ ഇക്കൂട്ടത്തിനു മുമ്പില്‍ നിന്ദ്യനാകുന്നു. ആ കൂട്ടത്തിലെ സ്ത്രീയും പുരുഷനും സാഹിറയുടെ അവസ്ഥകളെ മനസ്സിലാക്കുന്നില്ല. മതത്തെ മനസ്സിലാക്കുന്നു, അല്ല ബിംബവല്‍ക്കരിക്കുന്നു. മുസ്ലീം = മലപ്പുറം, പര്‍ദ്ദ, സദ്ദാം എന്നിങ്ങനെ ചില ബിംബങ്ങളിലേയ്ക്ക് ദയനീയമായി ചേരിചേര്‍ക്കപ്പെടുന്നു.

സാഹിറയായി അഭിനയിച്ച പ്രിയങ്ക സിനിമയുടെ അവസാന രംഗത്തു രോഷം കൊള്ളുന്നു, പൂവിനും പുഴുവിനും ഇടമുള്ള ഭൂമിയില്‍ പെണ്ണിന്‌ ഇടമില്ലാതെ പോയതെങ്ങനെയാണെന്നു്‌?

5 comments:

Anonymous said...

കഴിഞ്ഞ ആഴ്ച കണ്ടേ ഉള്ളൂ ഈ സിനിമ. ആ സിനിമയുടെ വളരെ നല്ല ആസ്വാദന കുറിപ്പ്. ഇതിനു അവാര്‍ഡ്‌ കൊടുക്കാതെ നാലു പെണ്ണുങ്ങള്‍ക്ക്‌ കൊടുത്തത് ഒട്ടും മനസ്സിലായില്ല.

Nat said...

ചന്ദ്രന്‍ ഇതില്‍ ഒളിച്ചു കടത്തിയ ഫാസിസ്റ്റ് രാഷ്ട്രീയം കാണാതെ പോയതെന്തേ? എന്താണ് സാഹിറയെ ഉപദ്രവിക്കുന്നവരെല്ലാം മുസ്ലിംകളും സഹായിക്കുന്നവരെല്ലാം അന്യമതസ്ഥരുമായത്? വെറും യാദ്രുശ്ചികത മാത്രമാണോ അത്?
സാഹിറയുടെ വലിയ മാറിടത്തിലേക്ക് കണ്ണോടിക്കുന്ന മലയാളി പൗരുഷം എന്നതിനെ ഈ സിനിമയില്‍ മലയാളി മുസ്ലിം പൗരുഷം എന്നു തിരുത്തി വായിക്കാനുള്ള എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയാണ് ശ്രീമാന്‍ ചന്ദ്രന്‍ ഈ സിനിമ ഉണ്ടാക്കിയിട്ടുള്ളത്.
പിന്നെ ആ ബുദ്ധിജീവി സീന്‍, വെറും ബൗദ്ധിക വ്യഭിചാരം എന്നതിനപ്പുറം അതിലെന്താണുള്ളത്?

കവിതേ,
ഈ നട്ടെല്ലില്ലാത്ത സിനിമയ്ക്ക് എന്തിന്റെ പേരിലായിരുന്നു അവാര്‍ഡ് കൊടുക്കേണ്ടിയിരുന്നത്?

രാജ് said...

നതാഷ അതു വളരെ ശരിയാണല്ലോ, പാഠം ഒന്നു ഒരു വിലാപത്തിലും മുസ്ലീങ്ങൾ(ക്കെതിരെ) മാത്രമേയുള്ളൂ സിനിമയിൽ!

ഗുജറാത്തിൽ നിന്നും ഒരു ചരക്ക് ലോറിയിൽ കയറി സാഹിറ കേരളത്തിലെത്തി എന്ന വലിയ അത്ഭുതമില്ലായിരുന്നെങ്കിൽ സിനിമ പക്കാ ഫാസിസ്റ്റ് രാഷ്ട്രീയത്തിനു കൂട്ടിക്കൊടുപ്പെന്നു വിശേഷിപ്പിക്കാമായിരുന്നു.

ഗുജറാത്തിൽ വസന്തകാലമായിരുന്നു, സാഹിറ പൂക്കളുടെ സുഗന്ധം സഹിക്കവയ്യാതെ ചരക്കുലോറിയിൽ കേരളത്തിലേയ്ക്കു ഒളിച്ചോടുകയായിരുന്നു.

Anonymous said...

നതാഷ, എപ്പോളും നമ്മള്‍ ഉദ്ദേശിക്കുന്ന രാഷ്രീയം വശം കാണിക്കുന്ന സിനിമകള്‍ മാത്രമാണ് നല്ലതെന്ന് എങ്ങിനെ ആണ് പറയുന്നത്. മാത്രമല്ല സിമ്നെമയുടെ ആദ്യ ഭാഗത്ത്‌ ഹിന്ദു ഫാസിസവും തുറന്നു കാട്ടുന്നുണ്ടല്ലോ

Anonymous said...

а все таки: шикарно!! а82ч